Monday 7 January 2013

AYYAPPAN VILAKKU CHANDRAGIRI NEDUNGOTTOOR SHORNUR


AYYAPPAN VILAKKU @ CHANDRAGIRI NEDUNGOTTOOR SHORNUR




അയ്യപ്പന്‍ വിളക്ക്

ശാസ്താപ്രീതിയ്ക്കായി നടത്തുന്ന പൂജ അഥവാ വഴിപാടാണ് അയ്യപ്പന്‍ വിളക്ക് .

പ്രധാനമായും വള്ളുവനാട്ടിലാണ് അയ്യപ്പന്‍ വിളക്ക് നടത്താറുള്ളത്.
മധ്യകേരളത്തില്‍ ചിലയിടങ്ങളില്‍, ഗംഭീരമായി അയ്യപ്പന്‍ വിളക്ക് ആഘോഷം
നടക്കാറുണ്ട്. അയ്യപ്പന്‍ വിളക്കിന്‍റെ ചരിത്രത്തെക്കുറിച്ച് സൂചനകളില്ല.
നാടന്‍ കലാരൂപമെന്ന അംഗീകാരവും ഇതിനില്ല. എങ്കിലും ദൃശ്യഭംഗിയും
ആചാരസവിശേഷതയുമുള്ള ഒരു അനുഷ്ടാനമാണിത്.

"അയ്യപ്പന്‍ വിളക്കിനെ' വഴിപാട് എന്നു വിളിയ്ക്കുകയാവും ശരി. ഭക്തന്
അയ്യപ്പന്‍ വിളക്ക് നടത്താം. വീട്ടുകാര്‍ക്ക്/തറവാട്ടുകാര്‍ക്ക് നടത്താം
വായനശാലയോ ക്ളബോ പോലുള്ള സംഘത്തിന് നടത്താം. വീട്ടു പരിസരത്തോ
പൊതുസ്ഥലങ്ങളിലോ ശുദ്ധമായ പറമ്പിലോ ക്ഷേത്രങ്ങളിലോ നടത്താം.

ഭക്തന്മാര്‍ക്കൊന്നിച്ചു നടത്താം. ഒരു ദേശത്തുകാര്‍ക്ക് നടത്താം. ആരു
നടത്തിയാലും അയ്യപ്പന്‍ വിളക്കിന് നാട്ടുകാരുടെ പങ്കാളിത്തവും
പിന്തുണയുമുണ്ടാവും. ശബരിമല തീര്‍ഥാടന കാലത്ത് വള്ളുവനാട്ടില്‍ ചെറുതും
വലുതുമായി നൂറിലേറെ അയ്യപ്പന്‍ വിളക്ക് നടക്കാറുണ്ടായിരുന്നു.
ഇന്നത് വളരെ ചുരുങ്ങി.

സാധാരണ മാലയിട്ട അയ്യപ്പന്‍മാരുടെയോ നാട്ടുകാരുടേയോ ഒരു സമിതിയാണ്
അയ്യപ്പന്‍ വിളക്ക് നടത്താറുള്ളത്. ചെറിയമട്ടില്‍ അയ്യപ്പന്‍വിളക്ക്
നടത്തണമെങ്കില്‍ 50,000 രൂപയെങ്കിലും
ചെലവുവരും. അതുകൊണ്ട് ചിലര്‍ അല്പം ലളിതമാക്കിയാണ് വിളക്ക് നടത്തുക.
കാല്‍ വിളക്ക്, അരവിളക്ക് എന്നിങ്ങനെ ചുരുക്കി അയ്യപ്പന്‍വിളക്ക്
നടത്തുന്നു.

കുരുത്തോലയും വാഴത്തടയും കൊണ്ട് ക്ഷേത്രം

അയ്യപ്പന്‍ വിളക്ക് നടത്താനുള്ള തീയതിയും ഒരു പൊതുസ്ഥലവും വയലോ, പറമ്പോ,
മൈതാനമോ, ക്ഷേത്രപരിസരമോ, ആവാം ആദ്യം നിശ്ഛയിക്കുന്നു. അവിടെ ചെത്തി
വെടുപ്പാക്കി ശുദ്ധിചെയ്തു പന്തല്‍കെട്ടി വാഴത്തടയും കുരുത്തോലയും കൊണ്ട്
ശാസ്താക്ഷേത്രമുണ്ടാക്കുന്നു. നാടന്‍ കലാവിരുതിന്‍റെ ഉത്തമ നിദര്‍ശനമാണ്
പന്തല്‍ കെട്ടും ക്ഷേത്രനിര്‍മ്മാണവും. ശാസ്താക്ഷേത്രത്തിന് ശബരിമലയിലേതു
പോലെ 18 പടികളും ഉണ്ടാക്കാറുണ്ട്.

തൊട്ടടുത്തായി നാല് ഉപദേവതാ ക്ഷേത്രങ്ങളും ഉണ്ടാക്കും. ഭഗവതി, ഗണപതി,
സുബ്രഹ്മണ്യന്‍, ശിവന്‍ എന്നീ ദേവതകളുടെ ക്ഷേത്രങ്ങളാണു ഉണ്ടാക്കുക
പതിവ്. പൂര്‍ണ്ണതോതിലുള്ള അയ്യപ്പന്‍ വിളക്കിന് ഇങ്ങനെ അഞ്ച്
ക്ഷേത്രങ്ങളാണുണ്ടാവുക. അര വിളക്കാണെങ്കില്‍ അയ്യപ്പ ക്ഷേത്രവും
ഭഗവതിയുടെയും ഗണപതിയുടെയും ഉപക്ഷേത്രങ്ങളുമാണുണ്ടാവുക. കാല്‍വിളക്കിന്
അയ്യപ്പന്‍റെയും ഭഗവതിയുടെയും ക്ഷേത്രങ്ങളുണ്ടാകും.

അയ്യപ്പന്‍റെ അവതാരമഹിമ പ്രകീര്‍ത്തിക്കുന്ന "പാട്ട്' വിളക്കിന്‍റെ
പ്രധാന ചടങ്ങാണ്. പാലാഴി മഥനം മുതല്‍ പാട്ട് തുടങ്ങും. അയ്യപ്പന്‍
ശബരിമലയിലേക്ക് യാത്രയാവുന്നതുവെരയുള്ള കഥയാണ് പാട്ടില്‍.

വിളക്ക് നടത്തുന്ന സംഘങ്ങള്‍

അയ്യപ്പന്‍ വിളക്ക് നടത്തുന്നത് പരിചയസമ്പന്നരായ ചില സംഘങ്ങളാണ്. ദിവസം
കുറിച്ച് , മുന്‍കൂര്‍ പണം നല്‍കി കരാറാക്കിയാല്‍ അയ്യപ്പന്‍ വിളക്കിനു
വേണ്ട എല്ലാ ഏര്‍പ്പാടുകും ഇവര്‍ ചെയ്യും.

വാദ്യങ്ങളും പൂജാദ്രവ്യങ്ങളും പാട്ടുകരും എല്ലാം ഇവരുടെ
കൂടെകാണും.വിളക്കിനു വേണ്ട, പൂജാരി, ഗുരുസ്വാമി, കോമരം, മേളക്കാര്‍,
കുരുത്തോലയും വാഴത്തടയുമുപയോഗിച്ച് അമ്പലമുണ്ടാക്കുന്ന വിദഗ്ധര്‍, എല്ലാം
കരാര്‍ പിടിച്ച സംഘത്തിന്‍റെ ചുമതലയില്‍പെടും.

പുലര്‍ച്ചെ ആറു മുതല്‍ പിറ്റേന്നു പുലര്‍ച്ചെ ആറു വരെയാണ് അയ്യപ്പന്‍
വിളക്കിന്‍റെ നടത്തിപ്പ്. ആദ്യം ഗണപതി ഹോമം. പിന്നെ കുരുത്തോലയും
വാഴത്തടയുംകൊണ്ട് ക്ഷേത്ര സങ്കല്പമുണ്ടാക്കലാണ്. ഉച്ചയോടെ ഈ ജോലി തീരും.
അതു കഴിഞ്ഞാല്‍ ഉച്ചപൂജ. പിന്നെ സമൃദ്ധമായ പൊതു സദ്യ.

പാലക്കൊമ്പ് എഴുന്നെള്ളിപ്പ്

വൈകുന്നേരം ക്ഷേത്രാങ്കണത്തിലേക്ക് ഭഗവതിയെ ആവാഹിച്ചു കൊണ്ടുവരുന്ന
പാലക്കൊമ്പ് എഴുന്നെളളത്ത് നടക്കും. ഭഗവതിയുടെ വൃക്ഷമായ പാലക്കൊമ്പ്
മുറിച്ച് സമീപത്തുള്ള ക്ഷേത്രപരിസരത്ത് നേരത്തെ തന്നെ കുഴിച്ചിടും.
വിളക്കു നടത്തുന്ന പ്രദേശത്തു നിന്നും കൊട്ടും വാദ്യവും ആരവങ്ങളുമില്ലാതെ
പാലക്കൊമ്പ് കുഴിച്ചിട്ട ക്ഷേത്രസന്നിധിയിലേക്ക് യാത്ര പുറപ്പെടും. ഈ
ചടങ്ങ് ഏതാണ്ട് നാലു മണിക്കാണ് നടക്കുക.

പിന്നെ തോറ്റം ചൊല്ലല്‍. വെളിച്ചപ്പാടിന്‍റെ അരുളപ്പാടുകള്‍. ഈ സമയത്ത്
ചെണ്ടയും വാദ്യാഘോഷങ്ങളും താളത്തിനൊപ്പം അയ്യപ്പ തിന്തകതോം തോം എന്ന
ചുവടുവെയ്പുകളും ഉണ്ടാക്കിയിരിക്കും. പാലക്കൊമ്പില്‍ നിന്നും ഒരു ചെറിയ
കമ്പ് മുറിച്ചെടുത്ത് അതില്‍ ചുവന്നപട്ട് ചുറ്റി ഭഗവതിയെ സങ്കല്പിച്ച്,
ശോഭായാത്രയായി അത് പന്തലിലേക്കു കൊണ്ടുവരികയാണ് അടുത്ത ചടങ്ങ്.

പട്ടുചുറ്റിയ കമ്പ് പിടിക്കുന്നത് വിളക്കു നടത്തുന്ന കമ്മിറ്റിക്കാരുടെ
അവകാശമാണെന്നാണ് വെപ്പ്. അയ്യപ്പനെ സങ്കല്പിച്ച് ചുരിക, സുബ്രഹ്മണ്യനെ
സങ്കല്പിച്ച് ശൂലം, ശിവനെ സങ്കല്പിച്ച് ചിലമ്പ്, എന്നിവയും
എഴുന്നള്ളിക്കും. താലപ്പൊലിയും ശംഖനാദവും ചെണ്ടമേളവും തോറ്റം പാട്ടും
ശരണംവിളികളും കോമരങ്ങളുടെ വെളിച്ചപ്പെടലുകളും പാലക്കൊമ്പ്
എഴുന്നെള്ളിപ്പ് മാറ്റ് കൂട്ടും.

അയ്യപ്പന്‍ പാട്ട് / കനലാട്ടം

വിളക്കു നടക്കുന്ന പന്തലില്‍ എഴുന്നെള്ളിയെത്തുമ്പോള്‍ സമയം രാത്രി എട്ടര
ഒമ്പത് ആയിരിക്കും. വെടിക്കെട്ട്, ശരണം വിളി, തുടികൊട്ട്, എന്നിവയോടെ
പട്ട് പന്തലില്‍ എത്തിക്കുന്നതോടെ പാട്ട് തുടങ്ങുകയായി.

രാത്രി പന്ത്രണ്ട് മണിയ്ക്ക് പാല്‍ക്കിണ്ടി എഴുന്നെള്ളിച്ച് കോമരം
അതുമായി ക്ഷേത്രാങ്കണം വലം വെയ്ക്കും. പിന്നെ കനലാട്ടമാണ്.
തീയാട്ടമെന്നും ഇതിനെ വിളിക്കാറുണ്ട്. കനലില്‍ നഗ്നപാദനായി കോമരം
നടത്തുന്ന പ്രകടനമാണിത്.

അയ്യപ്പനും വാവരുമായി യുദ്ധം

പിന്നീടാണ് അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധം. ഇതിനായി രണ്ടുപേര്‍
വേഷം കെട്ടി യുദ്ധരംഗം അഭിനയിക്കും. ഇതു കഴിയുമ്പോഴേക്കും പന്തലും
അലങ്കാരങ്ങളും യുദ്ധം കഴിഞ്ഞാലെന്ന മട്ടില്‍ അലങ്കോലപ്പെട്ടിരിക്കും.

നേരം പുലരുമ്പോഴേക്കും ചടങ്ങുകളെല്ലാം അവസാനിക്കും. അയ്യപ്പന്‍
വിളക്കിന്‍റെ അവസാന ചടങ്ങ് തിരിയുഴിച്ചിലാണ്. ദേഹത്ത് എണ്ണപുരട്ടി
കത്തിച്ച തിരികൊണ്ട് ഉഴിച്ചില്‍ നടത്തുന്നു. അഭ്യാസ പ്രധാനമായ
പ്രകടനമാണിത്.


സ്വാമിയേ ശരണമയ്യപ്പ